ബെംഗളൂരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
മംഗലാപുരത്ത് അര്‍കല്‍ഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരന് മഞ്ജുനാഥ് ആണ് അറസ്റ്റിലായത്.
ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവര്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പിന്നീട് കണ്ടെത്തി.
വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അവശരായ ഇരുവരെയും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും പിന്നീട് വീട്ടിലേക്ക് വരികയും ചെയ്തു.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും പെട്ടെന്ന് മരണപ്പെടുകയായിരുന്നു.
കീടനാശിനികള്‍ ശരീരത്തില്‍ എത്തിയാല്‍ അവയുടെ അവശിഷ്ടങ്ങള്‍ ആഴ്ചകളോളും ശരീരത്തിനുള്ളില്‍ നിലനില്‍ക്കുമെന്നും പിന്നീടും അവ പെട്ടെന്നുള്ള മരണ കാരണമായി മാറാമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ്, ദമ്പതികളുടെ രണ്ടാമത്തെ മകനായ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ പരസ്ത്രീ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ക്കുകയും പണം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രകോപിതനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഇരുവരെയും വകവരുത്താനായിരുന്നു പദ്ധതിയെന്ന് പോലീസ് കണ്ടെത്തി.
ഇരുവരുടെയും മരണത്തിന് ശേഷം അധികൃതരെ വിവരമറിയിക്കാതെ മൃതദേഹം വേഗം ദഹിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു.
എന്നാല്‍ ദമ്പതികളുടെ മറ്റൊരു മകന് മരണത്തില്‍ അസ്വഭാവികത ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അയച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവിക മരണമെന്ന തരത്തിലാണ് സംശയം രേഖപ്പെടുത്തിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മഞ്ജുനാഥിനെ ചോദ്യം ചെയ്തു.
ഇയാള്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.