ബെംഗളൂരു : ഹോട്ടലിനുമുന്നിൽ ഭക്ഷണംകഴിക്കാൻ നിർത്തിയ മലയാളി കുടുംബത്തിന്റെ കാറിന്റെ ചില്ലുതകർത്ത് പണവും ഐപോടും കവർന്നു.
മദനായകനഹള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
അബിഗരെ ചിക്കബാനവാരയിലെ താമസക്കാരനും പയ്യന്നൂർ എടാട്ട് സ്വദേശിയുമായ വിജേഷ് ബാലകൃഷ്ണനും കുടുംബവും സഞ്ചരിച്ച കാറിലാണ് കവർച്ച നടന്നത്.
വിജേഷിന്റെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച മദനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഓണാവധികഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചുവരുകയായിരുന്നു വിജേഷും കുടുംബവും.
ഉച്ചയ്ക്ക് രണ്ടരയോടെ മദനായകനഹള്ളിക്ക് സമീപത്തെ ഹോട്ടലിന് മുന്നിൽ കാർനിർത്തി കുടുംബം ഭക്ഷണം കഴിക്കാൻ കയറി.
45 മിനിറ്റിനുശേഷം ഭക്ഷണം കഴിച്ച് തിരിച്ചുവന്നതോടെയാണ് കാറിന്റെ ഒരുവശത്തെ ചില്ല് തകർന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടന്ന പരിശോധനയിൽ മുൻ സീറ്റിൽ വെച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി.
7800 രൂപയും ഐപോടുമായിരുന്നു ബാഗിലുണ്ടായിരുന്നത്.
ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളിൽ ചില്ല് പൊട്ടിക്കുന്ന മോഷ്ടാവിന്റെ അവ്യക്തദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പോലീസ് സംഘം ഈ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണ്.