ചെന്നൈ : പൂജാ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക ബസ് സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീരുന്നു.
അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ 20-ന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ ടിക്കറ്റ് ഇതിനകംതന്നെ തീർന്നു.
ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. പൂജ പ്രത്യേക സർവീസുകൾ നടത്തുന്നത്.
ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 19, 20, 21, 25, 26, 30 തീയതികളിലും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് 19, 20, 24, 25 തീയതികളിലുമാണ് സർവീസുള്ളത്.
കോയമ്പേടുനിന്ന് വൈകീട്ട് 5.30-നാണ് സ്പെഷ്യൽ സർവീസ് പുറപ്പെടുക. രാവിലെ 6.25-ന് എറണാകുളത്ത് എത്തും.
1231 രൂപയാണ് നിരക്ക്. ഡീലക്സ് ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. പാലക്കാട്, തൃശ്ശൂർ, ചാലക്കുടി, അങ്കമാലി വഴിയാണ് യാത്ര.
മടക്ക സർവീസ് വൈകീട്ട്് 7.30-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ ഒമ്പതിന് കോയമ്പേട് എത്തും.
ഇതിൽ 24-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സർവീസിൽ റിസർവേഷൻ അതിവേഗം പുരോഗമിക്കുന്നു. ഈ ദിവസത്തെ പകുതിയോളം ടിക്കറ്റുകൾ ഇതിനകം വിറ്റു പോയിട്ടുണ്ട്.
ചെന്നൈയിൽനിന്ന് 20, 21, 25, 30 തീയതികളിലാണ് തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ. വൈകീട്ട് 6.30-ന് കോയമ്പേടുനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.50-ന് തിരുവനന്തപുരത്ത് എത്തും.
തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി, നാഗർകോവിൽ വഴിയാണ് യാത്ര. 1025 രൂപയാണ് നിരക്ക്.
തിരുവനന്തപുരത്തുനിന്നുള്ള സർവീസ് 19, 20, 24, 29 തീയതികളിൽ വൈകീട്ട് 6.30-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.50-ന് ചെന്നൈയിൽ എത്തും.