ബെംഗളൂരു : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയം കർണാടകയിലെ ബി.ജെ.പിക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല.
നിരവധി നേതാക്കാൾ അധികാരമുള്ള കോൺഗ്രസിനോട് രഹസ്യ ചർച്ചകൾ നടത്തുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. മുൻപ് കൂറുമാറി വന്ന പല രാഷ്ട്രീയക്കാരും തിരിച്ച് കോൺഗ്രസിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നുണ്ട്.
ഈ സമയത്താണ് സംസ്ഥാനത്തെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും ബെംഗളൂരു നോർത്ത് എം.പി.യുമായ സദാനന്ദ ഗൗഡയുടെ നീക്കങ്ങൾ അഭ്യൂഹത്തിന് വഴിവെക്കുന്നത്.
ജെഡിഎസുമായ സഖ്യമുണ്ടാക്കിയ കേന്ദ്ര നേതൃത്വത്തിൻ്റെ നടപടിയെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഈ കൂട്ടുകെട്ട് ബി.ജെ.പിക്ക് ഗുണം ചെയ്യില്ല എന്നും ഗൗഡ തുറന്നടിച്ചു.
യെദിയൂരപ്പ അടക്കമുള്ള സംസ്ഥാന നേതാക്കളുമായി ചർച്ച ചെയ്യാതെയാണ് കേന്ദ്ര നേതൃത്വം ഈ തീരുമാനമെടുത്തത് എന്നും ഗൗഡ ആരോപിച്ചിരുന്നു, തുടർന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
അതേ സമയം മുൻ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടറിൻ്റെ സഹായത്തോടെ സദാനന്ദ ഗൗഡയെ കോൺഗ്രസിൽ എത്തിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ശ്രമം നടത്തുന്നതായി അഭ്യൂഹങ്ങൾ ഉണ്ട്.
തൻ്റെ സ്ഥിരം മണ്ഡലമായ ഹുബ്ലി – ധർവാഡിൽ ബി.ജെ.പി. സീറ്റ് നൽകാത്തതിനെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന നേതാവ് ആണ് ജഗദീഷ് ഷെട്ടാർ. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലം ഷെട്ടാറെ തുണച്ചില്ല. 34000 ൽ അധികം വോട്ടിൽ ബിജെപി സ്ഥാനാർത്ഥിയോട് ഷെട്ടാർ പരാജയപ്പെടുകയായിരുന്നു.