ചെന്നൈ: തമിഴ്‌നാട്ടിൽ റോഡ് നികുതി വർധിപ്പിച്ചതിനാൽ വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ വൻ ഇടിവ് രേഘപെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം 15 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.
ഇരുചക്ര വാഹനങ്ങൾക്ക് 8 ശതമാനവും കാറുകൾക്ക് അതത് മോഡലുകൾക്കനുസരിച്ച് 10 മുതൽ 15 ശതമാനം വരെയുമാണ് റോഡ് നികുതി ഈടാക്കുന്നത്.
കഴിഞ്ഞ മാസം പുതിയ വാഹനങ്ങളുടെ റോഡ് നികുതി 3 ശതമാനം വരെ വർധിപ്പിച്ചിരുന്നു. ഇതിനുപുറമെ, പഴയ വാഹനങ്ങളുടെ ഭാരം അനുസരിച്ച് റോഡ് സുരക്ഷാ നികുതിയും കഴിഞ്ഞ മാസം ഒമ്പത് മുതൽ വർധിപ്പിച്ചു.
ഇതുമൂലം വാഹന രജിസ്ട്രേഷനിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഒക്ടോബറിൽ 1.75 ലക്ഷമായിരുന്നു തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം എന്നാലത് നവംബറിൽ 1.46 ലക്ഷമായി കുറഞ്ഞു.
ജനുവരി മുതൽ ഒക്ടോബർ വരെ ശരാശരി 1.55 ലക്ഷം വാഹനങ്ങളാണ് തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ വാഹന രജിസ്ട്രേഷനിൽ 15 ശതമാനം ഇടിവുണ്ടായി. എന്നാൽ നികുതി വർദ്ധന മൂലം സർക്കാരിന്റെ വരുമാനം ഗണ്യമായി വർദ്ധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം റോഡ് നികുതി വർധിപ്പിച്ചതിനാൽ പുതിയ വാഹനങ്ങളുടെ വില ഗണ്യമായി ഉയർന്നുവെന്നാണ് വാഹന ഡീലർമാർ പറയുന്നത്. ഒരു ലക്ഷം രൂപ വിലയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപ വരെ ഉയർന്നിട്ടുമുണ്ട്. കാറുകൾക്ക് 25,000 രൂപ വരെ അധിക നികുതിയുണ്ട്. ഇതുമൂലം ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന 5 മുതൽ 8 ശതമാനം വരെ വർധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.