കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ.
എറണാകുളം കുഞ്ഞിക്കൈകളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ ഐപിഎസിന്റെ കീഴിലുള്ള സംഘം ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡിസംബർ 13നായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ വച്ച് സ്വർണം വാങ്ങാനായി മൈസൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്കരി എന്നയാളുടെ പണമാണ് സംഘം കവർന്നത്.
രണ്ടു കാറുകളിലായി വന്ന കവർച്ചാ സംഘം മുൻപിലും പുറകിലുമായി ബ്ലോക്ക് ചെയ്ത് കാറിന്റെ സൈഡ് ഗ്ലാസുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് തകർത്ത് വിശാലിനെ അടിച്ചു പുറത്തിട്ട ശേഷമാണ് കാറിൽ സൂക്ഷിച്ചിരുന്ന രൂപയുമായി കടന്നുകളയുകയായിരുന്നു.
ഷാമോൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്.
സ്വർണ- കുഴൽപ്പണ ഇടപാടുകാർ പണം നഷ്ടപ്പെട്ടാൽ പരാതി നൽകില്ലെന്ന് മനസിലാക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്.
കവർച്ചയ്ക്ക് ഉപയോഗിച്ച കെ.എൽ 45 ടി 3049 നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കവർച്ച ചെയ്ത പണം സംഘത്തലവൻ വീതം വയ്ക്കുന്നതിനു മുൻപേയാണ് രണ്ടു പേരും പിടിയിലായത്.
പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.