തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികൾ പിടിയിൽ.
കുന്നംകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത് .
പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്.
കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം.
ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്.
മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.
മകളുടെ പേരിലേക്കു സ്വത്തു വകകൾ മാറ്റാനും മറ്റും സഹായം തേടിയിരുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് അഴകപ്പനും ഭാര്യയും ചേർന്നാണു തട്ടിപ്പു നടത്തിയതെന്നും ചെന്നൈ കമ്മിഷണർ ഓഫിസിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ശ്രീപെരുംപുത്തൂരിനടുത്ത് 25 കോടി രൂപ വിലയുള്ള ഭൂമി വിൽക്കാൻ അഴകപ്പന് പവർ ഓഫ് അറ്റോർണി നൽകി.
ആ സമയത്ത് അദ്ദേഹം ചില പേപ്പറുകളിൽ ഒപ്പിടുവിച്ചു. ഈ ബോണ്ടുകൾ ദുരുപയോഗം ചെയ്യില്ലെന്നും ഉറപ്പ് നൽകി.
എന്നാൽ, ഒപ്പ് വ്യാജമായി ഇട്ട് അഴകപ്പനും ഭാര്യയും സ്ഥലം തട്ടിയെടുത്തതായും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പാർട്ടി പിന്തുണച്ചില്ലെന്ന് പറഞ്ഞ് ഗൗതമി ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.