ബെംഗളൂരു: ചാനൽ നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ഡികെഎസ് .
തന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ജയ് ഹിന്ദ് ചാനലിൽ അദ്ദേഹം നടത്തിയ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ തേടി സി.ബി.ഐ. നോട്ടീസയച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശിവകുമാർ.
സി.ബി.ഐ. എന്തിനാണ് ഇങ്ങനെ നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ രേഖകളും അവരുടെ പക്കലുണ്ട്. രേഖകൾക്ക് വേണ്ടിയല്ല നോട്ടീസയക്കുന്നത്. ‘
ചില വലിയ ആളുകൾ എന്നെ ദ്രോഹിക്കുകയാണ്.
എനിക്കെല്ലാം അറിയാം. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കഴിയുന്നതൊക്കെ അവർ ചെയ്യട്ടെ’. ശിവകുമാർ പറഞ്ഞു.
ചില ബി.ജെ.പി. നേതാക്കൾ തന്നെ ജയിലിലേക്കയക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു.
ഇതിന് അവർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ശിവകുമാർ ആരോപിച്ചു.
സി.ബി.ഐ. എന്ത് അന്വേഷണമെങ്കിലും നടത്തട്ടെ. തെറ്റ് ചെയ്യാത്തതിനാൽ തനിക്ക് നീതികിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ശിവകുമാറിനെതിരായ അനധികൃതസ്വത്ത് സമ്പാദനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ജയ്ഹിന്ദ് ചാനലിന് സി.ബി.ഐ. നോട്ടീസയച്ചത്.