ചെന്നൈ : മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലമായ മറീനകടൽക്കരയിൽ നിർമിച്ച സ്മാരകം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
മന്ത്രിമാർ, ഡി.എം.കെ.സഖ്യകക്ഷി നേതാക്കൾ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നടൻ രജനികാന്തുമുണ്ടായിരുന്നു.
കരുണാനിധി സ്മാരകത്തോട് ചേർന്നുള്ള നവീകരിച്ച അണ്ണാദുരൈ സ്മാരകത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
തമിഴ്നാടിനെ ഇപ്പോൾ കാണുന്ന നിലയിലേക്ക് വളർത്തിയത് അണ്ണാദുരൈയും കരുണാനിധിയുമായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു.
മ്യൂസിയം, സെൽഫി പോയിന്റുകൾ, ലൈബ്രറി, കരുണാനിധിയുടെ ജീവിതചരിത്രം വിവരിക്കുന്ന പ്രദർശനങ്ങൾ തുടങ്ങിയവ അടങ്ങുന്നതാണ് സ്മാരകം.
39 കോടിയോളം രൂപ മുടക്കിയാണ് സ്മാരകം നിർമിച്ചത്. ഇതിന് മുന്നിൽ കരുണാനിധിയുടെ വെങ്കല പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
അണ്ണാദുരൈ സ്മാരകത്തിന് മുന്നിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ വെങ്കല പ്രതിമയും സ്റ്റാലിൻ അനാച്ഛാദനം ചെയ്തു.