ചെന്നൈ: ബിജെപിയുടെ ജയ് ശ്രീറാം, ഭാരത് മാതാ എന്നീ ആശയങ്ങൾ തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഡിഎംകെ എംപി എ രാജ.
ബിജെപിക്കെതിരെ ആഞ്ഞടിച്ചും അവർ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തെ ഒന്നാകെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ.
“മധുരയിലെ പൊതുപരിപാടിയിൽ പ്രസംഗിച്ചുകൊണ്ട് ഒരു കേന്ദ്ര മന്ത്രി പറയുകയുണ്ടായി ഇതാണ് ദൈവം, ഇതാണ് ജയ് ശ്രീറാം, ഇതാണ് ഭാരത് മാതാ കീ ജയ്.
ഭാരത് മാതാവിനെയും ജയ് ശ്രീറാമിനെയും സ്വീകരിക്കുക. എന്നാൽ തമിഴ്നാട് ഒരിക്കലും അങ്ങനെ ചെയ്യില്ല.”
“ആരാണ് രാമൻ്റെ ശത്രു? രാമൻ സീതയോടൊപ്പം കാട്ടിൽ പോയ കഥ എൻ്റെ തമിഴ് ടീച്ചർ പറഞ്ഞുതന്നിട്ടുണ്ട്.
ആ യാത്രയിൽ അവർ കണ്ടുമുട്ടിയ ഒരു വേട്ടക്കാരനെ ഉൾക്കൊണ്ടു. സുഗ്രീവനെയും വിഭീഷണനെയും സഹോദരങ്ങളായി സ്വീകരിക്കാൻ തയ്യാറായി.
അവിടെ ജാതിയോ മതമോ ഇല്ല. എനിക്ക് രാമനേയോ രാമായണമോ അറിയില്ല, ഞാൻ അതിൽ വിശ്വസിക്കുന്നില്ല.
ഇന്ത്യ എന്നത് ഒരു രാജ്യമല്ല, ഇന്ത്യയെ കാണേണ്ടത് ഉപഭൂഖണ്ഡമാണ്. കാരണം ഒരു രാജ്യം എന്നാൽ ഒരു ഭാഷ, ഒരു പാരമ്പര്യം, ഒരു സംസ്കാരം എന്നിവയാണ്.
അപ്പോൾ ഇന്ത്യ ഒരു രാജ്യമല്ല ഉപഭൂഖണ്ഡമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു സമൂഹം ബീഫ് കഴിക്കുന്നുവെങ്കിൽ അത് അംഗീകരിക്കുക.
മണിപ്പൂരിൽ ആരെങ്കിലും പട്ടിയിറച്ചി തിന്നാൽ അത് അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്.
അതിൽ നിങ്ങൾക്കെന്താണ് പ്രശ്നം? അവർ നിങ്ങളോട് കഴിക്കാൻ പറയുന്നില്ലല്ലോ?”
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിൽ ഡിഎംകെ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ ഇല്ലെങ്കിൽ ഇന്ത്യ ഉണ്ടാകില്ല. അവർ ഈ ഭരണഘടന വലിച്ചെറിയാനാണ് ആഗ്രഹിക്കുന്നത്.
നിങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന ഉണ്ടാകില്ല, ഭരണഘടന ഇല്ലെങ്കിൽ ഇന്ത്യ ഉണ്ടാകില്ല. തമിഴ്നാട് തമിഴ്നാടായി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.