ചെന്നൈ : പൂനമല്ലിയ്ക്കടുത്തുളള പൂട്ടിയിട്ട മൃഗപരിപാലന കേന്ദ്രത്തിൽനിന്ന് ഭക്ഷണമില്ലാതെ എല്ലുംതോലുമായ 18 നായകളെ മൃഗസംരക്ഷണപ്രവർത്തകർ രക്ഷിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്തു. കാട്ടുപാക്കം ഇന്ദിര നഗറിൽ പ്രിയ എന്ന സ്ത്രീയാണ് മൃഗപരിപാലനകേന്ദ്രം നടത്തിയിരുന്നത്. പ്രധാനമായും നായ്ക്കളെയാണ് സംരക്ഷിച്ചിരുന്നത്.
നാട്ടിൽപ്പോകുന്ന പലരും പ്രിയയുടെ കേന്ദ്രത്തിൽ വളർത്തുനായ്ക്കളെ ഏൽപ്പിക്കാറുണ്ട്. ഇതിന് പണവും നൽകിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കേന്ദ്രം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. അതോടെ ദിവസങ്ങളോളം ഭക്ഷണംലഭിക്കാതെ നായ്ക്കൾ കുരയ്ക്കാൻതുടങ്ങി.
മലമൂത്ര വിസർജ്യത്തിന്റെ ദുർഗന്ധവും വമിച്ചു. നായകളിൽ പലതിനും രോഗംപിടിപെട്ടു. ഈ മിണ്ടാപ്രാണികളുടെ ദുരിതാവസ്ഥകണ്ട് സമീപവാസികളിൽ ചിലർ ജീവകാരുണ്യസംഘടനകളെ അറിയിക്കുകയായിരുന്നു.
വെറ്ററിനറി ഡോക്ടർ മദനഗോപാലിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണപ്രവർത്തകർ എത്തിയാണ് 18 നായ്ക്കളെ രക്ഷപ്പെടുത്തിയത്. ചില നായ്ക്കളെ അവയുടെ ഉടമകളെക്കണ്ടെത്തി തിരികെനൽകി.
മറ്റുളളവയെ വെപ്പേരി വെറ്ററിനറി കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ മൃഗസംരക്ഷണകേന്ദ്രത്തിലേക്കും മാറ്റി. പ്രിയയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.