ചെന്നൈ : പിളർപ്പ്നേരിട്ട അണ്ണാ ഡി.എം.കെയിൽ വീണ്ടും ഐക്യമുണ്ടാകാൻ മുൻമന്ത്രിയും ഒ. പനീർശെൽവം പക്ഷം നേതാവുമായ കെ.പി. കൃഷ്ണൻ ജയലളിതാ സമാധിയിൽ ധ്യാനം നടത്തും. ചെന്നൈ മറീന കടൽക്കരയിലുള്ള സമാധിസ്ഥലത്ത് തിങ്കളാഴ്ച ധ്യാനംനടത്താനാണ് തീരുമാനം. പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രാർഥന നടത്താൻ തീരുമാനിച്ചതെന്ന് കൃഷ്ണൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുസീറ്റ് പോലും അണ്ണാ ഡി.എം.കെയ്ക്ക് നേടാൻ സാധിക്കാതെ വന്നതോടെ എം.ജി.ആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടുന്ന എല്ലാവരും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് പനീർശെൽവവും വി.കെ. ശശികലയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇരുവരെയും പാർട്ടിയിൽ ചേർക്കില്ലെന്നാണ് എടപ്പാടി പളനിസ്വാമി പക്ഷത്തിന്റെ നിലപാട്.
മുമ്പ് ശശികലയ്ക്കെതിരേ പനീർശെൽവം ധർമയുദ്ധം പ്രഖ്യാപിച്ചത് ജയലളിത സമാധിയിൽ ധ്യാനംചെയ്ത ശേഷമായിരുന്നു.
സമാധിയിൽ വെച്ചു തന്നെ ശശികലക്കെതിരേ പോരാട്ടം പ്രഖ്യാപിക്കുകയായിരുന്നു. അന്ന് രണ്ട് പക്ഷത്തായിരുന്ന പനീർശെൽവവും പളനിസ്വാമിയും വീണ്ടുംഒന്നിക്കുകയും ശശികലയെയും അനന്തരവൻ ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
പിന്നീട് പളനിസ്വാമിയും പനീർശെൽവവും ഭിന്നതയിലായി. പനീർശെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയ പളനിസ്വാമിയ്ക്ക് ഒപ്പമാണ് പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും.
പാർട്ടിയിന്മേലുള്ള അവകാശത്തെ ചൊല്ലിയുള്ള കേസുകളിൽ വിജയിച്ച് പാർട്ടിയുടെ തലപ്പത്ത് പളനിസ്വാമി എത്തിയതോടെ പനീർശെൽവം വീണ്ടും ശശികലയുമായി കൈകോർക്കുകയായിരുന്നു.
പാർട്ടിയുടെ നന്മയ്ക്കായി പഴയതെല്ലാം മറന്ന് പളനിസ്വാമിയുമായി കൈകോർക്കാൻ തയ്യാറാകണമെന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. എന്നാൽ പളനിസ്വാമി പക്ഷം ഇത് തള്ളിയതോടെയാണ് കൃഷ്ണൻ ധ്യാനം പ്രഖ്യാപിച്ചിരിക്കുന്നത്.