ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന്റെ ആവേശം പകർത്താനെത്തിയ പാകിസ്ഥാൻ യുട്യൂബറെ വെടി വച്ച് കൊന്നതായി റിപ്പോർട്ടുകൾ.
കറാച്ചിയിൽ വച്ചാണ് സംഭവമെന്നു റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ പകർത്താനായി നഗരത്തിലെത്തിയ സാദ് അഹമ്മദ് എന്ന യുട്യൂബറാണ് മരിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് ഇയാൾ മരിച്ചത് എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്.
കറാച്ചി നഗരത്തിലെ മൊബൈൽ മാർക്കറ്റിലെത്തിയ ഇയാൾ കളിയെ കുറിച്ചു ആളുകളുടെ അഭിപ്രായം തേടുകയായിരുന്നു.
അതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളുടെ മുന്നിലെത്തി. സുരക്ഷാ ഉദ്യോഗസ്ഥനോടും സാദ് അഭിപ്രായം ചോദിച്ചു.
എന്നാൽ സാദിന്റെ ചോദ്യം ഉദ്യോഗസ്ഥനു രസിച്ചില്ല. ഉദ്യോഗസ്ഥൻ ഒന്നും പറഞ്ഞില്ല. തൊട്ടുപിന്നാലെയാണ് ഇയാൾ വെടിയേറ്റ് വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരക്ഷാ ഉദ്യോഗസ്ഥൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. യുട്യൂബർ ഇയാളുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനാണ് വെടിയുതിർത്തത് എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നത്.