ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി.
നൂറിലേറെപ്പേർ ചികിത്സയിൽ തുടരുന്നു. പലരും അതീവ ഗുരുതര നിലയിലാണ്. പലർക്കും കാഴ്ച നഷ്ടപ്പെട്ടു.
സംസ്ഥാനത്തെ നടുക്കിയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ട.ജഡ്ജിയെ ഏകാംഗ കമ്മിഷനായി നിയോഗിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം കൈമാറി.
മന്ത്രി ഉദയനിധി സ്റ്റാലിൻ നേരിട്ടെത്തിയാണ് തുക നൽകിയത്. ആശുപത്രിയിൽ കഴിയുന്നവർക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
മദ്യം വിറ്റ 2 സ്ത്രീകൾ അടക്കം 10 പേർ അറസ്റ്റിലായി. മുഖ്യപ്രതിയെന്നു സംശയിക്കുന്നയാൾ വ്യാജമദ്യ വിൽപനയുമായി ബന്ധപ്പെട്ട് 70ലേറെ കേസുകളിൽ പ്രതിയാണ്.
കള്ളക്കുറിച്ചി കരുണാപുരം മേഖലയിലെ വ്യവസായ കേന്ദ്രങ്ങളിൽ അടക്കം റെയ്ഡ് നടന്നു.
നോർത്ത് സോൺ ഐജിയും മലയാളിയുമായ നരേന്ദ്രൻ നായർ അടക്കമുള്ളവർ നേരിട്ട് എത്തിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.