ചെന്നൈ : കൗൺസിലർമാർ ഹാജാരാകെ വന്നതോടെ കാഞ്ചീപുരം മേയർ മഹാലക്ഷ്മി യുവരാജിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു.
കോർപ്പറേഷനിലെ ഭരണപക്ഷമായ ഡി.എം.കെ.യുടെ 22 കൗൺസിലർമാർ അടക്കം 35 പേരാണ് മേയർക്കെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഇതുപ്രകാരം തിങ്കളാഴ്ച രാവിലെ 10-ന് അവിശ്വാസം ചർച്ച ചെയ്യാൻ കോർപ്പറേഷൻ കമ്മിഷണർ കൗൺസിൽ യോഗം വിളിച്ചു. എന്നാൽ ഒരാൾപോലും പങ്കെടുത്തില്ല. ഇതോടെ അവിശ്വാസം പരാജയപ്പെട്ടുവെന്ന് കമ്മിഷണർ അറിയിച്ചു.
കഴിഞ്ഞ കുറേനാളുകളായി സ്വന്തം പാർട്ടിയിലെ കൗൺസിലർമാർ തന്നെ മേയർക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഡെപ്യൂട്ടി മേയർ അടക്കമുള്ളവരാണ് മേയർക്കെതിരെ അഴിമതി ആരോപണമുന്നയിക്കുന്നത്. ഭിന്നത പരിഹരിക്കാൻ ഡി.എം.കെ. ഉന്നത നേതൃത്വം ഇടപെട്ടിട്ടും സാധിക്കാതെ വന്നു. തുടർന്നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഡി.എം.കെ.യുടെ 22 കൗൺസിലർമാരെ കൂടാതെ ആറ് അണ്ണാ ഡി.എം.കെ. അംഗങ്ങൾ, പി.എം.കെ.-രണ്ട്, ബി.ജെ.പി.-ഒന്ന്, സ്വതന്ത്രർ-നാല് എന്നിവരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്.