ചെന്നൈ : പുതിയ സിനിമകളുടെ ചിത്രീകരണം സംബന്ധിച്ച് തമിഴ് സിനിമ നിർമാതാക്കളും താരങ്ങളും തമ്മിൽ തർക്കം.
നവംബർ ഒന്ന് മുതൽ പുതിയ സിനിമകളുടെ ചിത്രീകരണം നിർത്തിവെയ്ക്കിനാണ് നിർമാതാക്കളുടെ സംഘടനയായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തീരുമാനം.
എന്നാൽ, ഇതിനെതിരെ തമിഴ് താരസംഘടനയായ നടികർ സംഘം രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്നാണ് നടികർ സംഘത്തിന്റെ ആവശ്യം.
നിലവിൽ ചിത്രീകരണം പൂർത്തിയായതും ആരംഭിച്ചതുമായ സിനിമകൾ തിയേറ്ററുകളിൽ എത്തിയതിനുശേഷം മാത്രം പുതിയ സിനിമകളുടെ ചിത്രീകരണമാരംഭിച്ചാൽ മതിയെന്നാണ് നിർമാതാക്കൾ പറയുന്നത്.
ഇത് ബഹിഷ്കരണമല്ലെന്നും വിപണി തിരിച്ചുപിടിക്കാനുള്ള ക്രമീകരണമാണെന്നും ഇവർ വാദിക്കുന്നു.
വിപണിക്ക് താങ്ങാനാകുന്നതിനേക്കാൾ കൂടുതൽ സിനിമകൾ വരുന്നത് എല്ലാവർക്കും നഷ്ടമാണെന്ന് ഇവർ പറയുന്നു. എന്നാൽ, താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും ബാധിക്കുമെന്ന് പറഞ്ഞാണ് നടികർ സംഘം ഇതിനെ എതിർക്കുന്നത്.
കഴിഞ്ഞ ദിവസം നടികർ സംഘം, പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, സാങ്കേതിക പ്രവർത്തകരുടെ സംഘടന എന്നിവയുടെ പ്രതിനിധികൾ ചർച്ച നടത്തി.
ഇതിലാണ് നടികർ സംഘം ചിത്രീകരണം നിർത്തുന്നതിനെ എതിർത്തത്. തങ്ങളോട് ആലോചിക്കാതെ നിർമാതാക്കൾ ഏകപക്ഷീമായി തീരുമാനമെടുത്തതിലുള്ള അതൃപ്തിയും നടികർ സംഘം അറിയിച്ചു.
താരങ്ങളുടെ അമിത പ്രതിഫലവും സെറ്റിൽ അമിത ചെലവ് വരുന്നതും ചർച്ചയായി.