പുതുച്ചേരി : ബജറ്റ് അവതരണത്തിനുള്ള പുതുച്ചേരി നിയമസഭാ സമ്മേളനം ലഫ്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ചു.
എന്നാൽ കേന്ദ്ര ബജറ്റിൽ പുതുച്ചേരിയെ അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.
കഴിഞ്ഞ ഒരു വർഷത്തിൽ സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി.) 7.54 ശതമാനം വർധിച്ചുവെന്ന് ലഫ്. ഗവർണർ സി.പി. രാധാകൃഷ്ണൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ആളോഹരി വരുമാനത്തിൽ 7.61 ശതമാനം വർധനയുമുണ്ടായി.
കേന്ദ്ര സർക്കാർ അധികമായി 271 കോടി രൂപ സംസ്ഥാനത്ത് അനുവദിച്ചുവെന്നും ചൂണ്ടിക്കാട്ടി.
16000 പെൻഷൻകാരുടെയും 1500 അധ്യാപകരുടെയും കുടിശ്ശിക തീർക്കാൻ സർക്കാരിന് സാധിച്ചുവെന്നും ലഫ്.ഗവർണർ പറഞ്ഞു.
ഗവർണറുടെ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കുകയായിരുന്നു. പിന്നീട് സഭയിൽനിന്ന് ഇറങ്ങിപ്പോയി.
പിന്നീട് കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ പകർപ്പ് കത്തിച്ചു. ബജറ്റിലെ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു സ്വതന്ത്ര എം.എൽ.എ. നെഹ്റു കുപ്പുസാമി ബജറ്റിന്റെ പകർപ്പ് റോഡിലിട്ടു കത്തിച്ചത്.
ലഫ്.ഗവർണറുടെ അധിക ചുമതല വഹിക്കുന്ന സി.പി.രാധാകൃഷ്ണന്റെ പുതുച്ചേരിയിലെ ആദ്യ നയപ്രഖ്യാപനമായിരുന്നു. തമിഴ്നാട് സ്വദേശിയായ രാധാകൃഷ്ണൻ തമിഴിലാണ് പ്രസംഗിച്ചത്.
മലയാളിയായ പുതിയ ലഫ്.ഗവർണർ കൈലാസനാഥൻ ഏഴിന് ചുമതലയേൽക്കും.നടപ്പുവർഷത്തെ ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി എൻ.രംഗസാമി അവതരിപ്പിക്കും.