ചെന്നൈ : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു. പെൺകുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
തമിഴ്നാട്ടിൽ, കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. 17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ജി. വെങ്കട് രാജാണ് (24) കൊലക്കേസിൽ പിടിയിലായത്.
പെൺകുട്ടിയും വെങ്കട്ടുംതമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വെങ്കട് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാണിച്ച് അച്ഛൻ കഴിഞ്ഞവർഷം നവംബറിൽ പരാതിനൽകി.
പോക്സോ കേസ് ചുമത്തി പോലീസ് വെങ്കട്ടിനെ അറസ്റ്റുചെയ്തു. ഈവർഷം ജനുവരിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുമായി ബന്ധം തുടർന്നു.
പെൺകുട്ടിയുടെ അച്ഛൻ ശനിയാഴ്ച രാത്രി ഇരുവരെയും ഒരുമിച്ചുകണ്ടു. ഇതിനെ ചോദ്യംചെയ്തതിനെത്തുടർന്നുണ്ടായ സംഘട്ടനത്തിലാണ് മരിച്ചത്.
അതിനുശേഷം പെൺകുട്ടിയെയുംകൊണ്ട് വെങ്കട്ട് സ്ഥലംവിട്ടു. ഞായറാഴ്ച ബെംഗളൂരുവിൽവെച്ച് പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.