ചെന്നൈ : എട്ടുവർഷം മുൻപ് വിവരാവകാശപ്രവർത്തകൻ ജെ. പരസ്മലിനെ വെട്ടിക്കൊന്ന കേസിലെ 12 പ്രതികളെയും കോടതി വെറുതേ വിട്ടു.
കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. തോത്രമേരിയുടെ വിധി.
ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന് ഒന്നരക്കിലോമീറ്റർമാത്രം അകലെ വെപ്പേരിയിൽവെച്ച് 2016 ജൂൺ ഏഴിനാണ് പരസ്മൽ കൊല്ലപ്പെട്ടത്.
ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ ഏഴംഗസംഘമാണ് കൊല നടത്തിയത്. റിയൽഎസ്റ്റേറ്റ് ഇടപാടുകാരനായ രമേഷ് കുമാർ മോദി ഏർപ്പെടുത്തിയ ഗുണ്ടാസംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.
രമേഷ് കുമാർ മോദിയുൾപ്പെടെ 12 പേരെ കേസിൽ പ്രതിചേർത്തു.
നിയമം ലംഘിച്ച് രമേഷ് കുമാർ മോദി നടത്തിയ കെട്ടിടനിർമാണത്തിന്റെ രേഖകൾ വിവരാവകാശ നിയമപ്രകാരം പരസ്മൽ പുറത്തുകൊണ്ടുവന്നിരുന്നു.
ഇതുകാരണം മോദിക്കെതിരേ നഗരസഭ നടപടിയെടുക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് തമിഴ്നാട് ഇൻഫമേഷൻ കമ്മിഷന്റെ യോഗം നടക്കുന്നതിന്റെ തലേന്നാണ് കൊലനടന്നത്.
അഞ്ചുലക്ഷം രൂപ നൽകിയാണ് കൊലയാളികളെ ഏർപ്പാടുചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, കൊല നടത്തിയത് പ്രതികൾ തന്നെയാണെന്ന് തെളിയിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 39 സാക്ഷികളിൽ 28 പേർ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.