ചെന്നൈ: ക്രിസ്മസിനോടനുബന്ധിച്ച ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് തെക്കൻ കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്ക്. റിസർവേഷൻ ആരംഭിച്ച ദിവസംതന്നെ മുഴുവൻ ടിക്കറ്റും വിറ്റുപോയി.
ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ-ആലപ്പി എക്സ്പ്രസ് തീവണ്ടികളിലാണ് തുടങ്ങിയ ദിവസംതന്നെ ടിക്കറ്റുകൾ തീർന്നത്. തീവണ്ടികൾ പുറപ്പെടുന്നതിന് 120 ദിവസം മുൻകൂട്ടിയാണ് റിസർവേഷൻ ആരംഭിക്കുന്നത്.
ഡിസംബർ 20-ലേക്കുള്ള റിസർവേഷൻ ഓഗസ്റ്റ് 22-നും 21-ലേക്കുള്ളത് ഓഗസ്റ്റ് 23-നുമാണ് ആരംഭിച്ചത്. അന്നുതന്നെ ടിക്കറ്റുകൾ തീർന്നു.
ഡിസംബർ 20-നും 21-നും ചെന്നൈയിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലെ ടിക്കറ്റിനാണ് ഏറ്റവുംതിരക്ക്. ക്രിസ്മസിന് തൊട്ടുമുൻപുള്ള വാരാന്ത്യമായതിനാൽ കൂടുതൽപ്പേരും ഈ ദിവസങ്ങളിലേക്കുള്ള ടിക്കറ്റെടുക്കാനാണ് ശ്രമിക്കുന്നത്.
ഡിസംബർ 22-ന് വൈകീട്ട് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിൽ ശനിയാഴ്ച രാവിലെയാണ് ബുക്കിങ് തുടങ്ങിയത്. തിരുവനന്തപുരം, ആലപ്പി എക്സ്പ്രസുകളിൽ മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് തീർന്നു. സ്ലീപ്പർ, തേഡ് എ.സി., സെക്കൻഡ് എ.സി. ക്ലാസുകളിൽ ഒരേസമയം ടിക്കറ്റ് തീരുകയായിരുന്നു. തിരുവനന്തപുരം മെയിലിൽ കുറച്ചുടിക്കറ്റുകൾകൂടി ബാക്കിയുണ്ട്.
തെക്കൻ ജില്ലകളിലേക്ക് ക്രിസ്മസിന് യാത്രത്തിരക്ക് രൂക്ഷമാണെങ്കിലും മലബാർ മേഖലയിലേക്കുള്ള തീവണ്ടികളിൽ ധാരാളം ടിക്കറ്റുകൾ ബാക്കിയുണ്ട്.
ക്രിസ്മസിനൊപ്പം ശബരിമല മണ്ഡല-മകര വിളക്ക് തീർഥാടനകാലംകൂടിയായതിനാൽ ഡിസംബർ മാസത്തിൽ ചെന്നൈയിൽനിന്ന് തെക്കൻ കേരളത്തിലേക്ക് തീവണ്ടികളിൽ തിരക്ക് പതിവായിരിക്കുകയാണ്.