ചെന്നൈ : അലങ്കാര മത്സ്യമാർക്കറ്റ് ഉൾപ്പെടെ വടക്കൻ ചെന്നൈയിൽ 115 കോടിരൂപയുടെ വികസനപദ്ധതികൾക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു.
ചെന്നൈ മെട്രോപോളിറ്റിൻ ഡിവലപ്മെന്റ് അതോറിറ്റി (സി.എം.ഡി.എ.)യുടെ നേതൃത്വത്തിലാണ് വികസനപദ്ധതികൾ നടത്തുന്നത്. കൊളത്തൂരിൽ 3.93 ഏക്കറിൽ 53.50 കോടിരൂപ ചെലവിലാണ് അലങ്കാര മത്സ്യമാർക്കറ്റ് നിർമിക്കുക.
180 അലങ്കാര മത്സ്യ ക്കടകളുണ്ടാകും. വാഹനങ്ങൾക്ക് നിർത്താനുള്ള സൗകര്യമുണ്ടാകും. മൂലകൊത്തളം, റോയപുരം എന്നിവിടങ്ങളിൽ 14.31 കോടി രൂപ ചെലവിൽ കമ്യൂണിറ്റി സെന്ററുകൾ നിർമിക്കും.
അലങ്കാര മത്സ്യമാർക്കറ്റ് നിർമിക്കുന്നതുകൂടാതെ റെട്ടേരി, കൊളത്തൂർ, തടാകക്കര ശക്തിപ്പെടുത്താനുള്ള പദ്ധതിക്കും തറക്കല്ലിട്ടു.
പുരസവാക്കം കോറൻ സ്മിത് റോഡിൽ 11.43 കോടി ചെലവിൽ 1.04 ഏക്കറിൽ ആധുനിക പൊതുഅലക്കുശാല നിർമിക്കും. വാഷിങ് മെഷീനുകളും വസ്ത്രങ്ങൾ ഉണക്കാൻ പ്രത്യേകസൗകര്യങ്ങളുമുണ്ടാകും.
വടക്കൻ ചെന്നൈയിലെ ജലാശയം സംരക്ഷിക്കാനുള്ള പദ്ധതിയും തറക്കല്ലിട്ടവയിൽ ഉൾപ്പെടും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ ഒരുമാസംമുൻപ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് 155 കോടി പദ്ധതികൾക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടത്.