ചെന്നൈ : കോടികളുടെ പാട്ടക്കുടിശ്ശിക വന്നതിനെത്തുടർന്ന് ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് റേസ് ക്ലബ്ബ് തമിഴ്നാട് സർക്കാർ മുദ്രവെച്ചു.
എന്നാൽ, മുൻകൂർ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ ക്ലബ്ബിന്റെ സ്ഥലം ഏറ്റെടുക്കൂവെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ചെന്നൈയ്ക്കടുത്ത് അഡയാർ, വെളാച്ചേരി വില്ലേജുകളിലായി 1946-ൽ സർക്കാർ പാട്ടത്തിനുനൽകിയ 160 ഏക്കർ സ്ഥലത്താണ് കുതിരപ്പന്തയങ്ങളും ഗോൾഫ് പരിശീലനവും നടക്കുന്ന മദ്രാസ് റേസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്.
1970-ൽ പാട്ടത്തുക വർധിപ്പിച്ചതിനുശേഷം ക്ലബ്ബ് അധികൃതർ വാടക നൽകിയിട്ടില്ല. ഇതുവരെയുള്ള കുടിശ്ശിക 780 കോടിയിലേറെ രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
ഇത്രയുംതുക കുടിശ്ശികവന്ന സാഹചര്യത്തിലാണ് പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാൻ റവന്യു അധികൃതർ തീരുമാനിച്ചത്.
ഇതനുസരിച്ച്, ചെന്നൈ കളക്ടറുടെ ഉത്തരവുമായി തിങ്കളാഴ്ച രാവിലെയെത്തിയ റവന്യു വകുപ്പ് അധികൃതർ ക്ലബ്ബിന്റെ ഗേറ്റുകളെല്ലാം അടച്ച് മുദ്രവെച്ചു.