ചെന്നൈ: പതിനഞ്ച് വർഷം നീണ്ട വിവാഹ ബന്ധം വേർപെടുത്തി തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും.
ഏറെ നാളത്തെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ എടുത്ത തീരുമാനമാണിതെന്ന് ജയം രവി പങ്കുവച്ച വാർത്താ കുറിപ്പില്‍ പറയുന്നു.
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അനാവശ്യമായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നു.
‘ജീവിതം എന്നത് ഒരുപാട് അധ്യായങ്ങളിലൂടെയുള്ള യാത്രയാണ്. അവയില്‍ ഓരോന്നിലും അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നു.
ബിഗ് സ്ക്രീനിന് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നിങ്ങളില്‍ പലരും ഒപ്പമുണ്ടായിരുന്നു. മാധ്യമങ്ങളോടും ആരാധകരോടും എന്നെകൊണ്ട് സാധിക്കുന്നത് പോലെ സുതാര്യമായും സത്യസന്ധമായും ഇടപെടാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
ഈ അവസരത്തില്‍ അങ്ങേയറ്റം ഹൃദയഭാരത്തോടെ എന്റെ ജീവിതത്തിലെ സ്വകാര്യമായൊരു കാര്യം നിങ്ങളുമായി പങ്കിടുകയാണ്.
ഏറെ നാളത്തെ ചിന്തകള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ ആരതിയുമായുള്ള വിവാഹ ബന്ധം ഞാൻ വേർപെടുത്തുകയാണ്. വളരെ പ്രയാസമേറിയൊരു കാര്യമാണത്.
ഇതൊരിക്കലും വളരെ വേഗത്തില്‍ എടുത്ത തീരുമാനമല്ല. എല്ലാവരുടെയും നല്ലതിന് എന്റെ ഈ തീരുമാനം ഉപകാരപ്പെടുമെന്ന് ഞാൻ കരുതുകയാണ്’, എന്നാണ് ജയം രവി കുറിച്ചത്.
ഈ അവസരത്തില്‍ തങ്ങളുടെയും കുടുംബങ്ങളുടെയും സ്വകാര്യതകളെ മാനിക്കണമെന്നും ജയം രവി അഭ്യർത്ഥിക്കുന്നുണ്ട്.’വേർപിരിയലുമായി ബന്ധപ്പെട്ട് മറ്റെല്ലാ നിഗമനങ്ങളും കിംവദന്തിരളും ആരോപണങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയാണ്.
ഇത് തികച്ചും സ്വകാര്യമായൊരു കാര്യമാണ്. ഇത്രയും കാലം പ്രേക്ഷകർക്ക് സമ്മാനിച്ച സന്തോഷവും ആനനന്ദവും ഇനിയും സിനിമകളിലൂടെ നിങ്ങള്‍ക്ക് നല്‍കും.
അതിലാകും എന്റെ ശ്രദ്ധയും. ഞാനെന്നും നിങ്ങളുടെ ജയം രവി തന്നെ ആയിരിക്കും. നിങ്ങള്‍ നല്കുന്ന പിന്തുണയാണ് എനിക്ക് എല്ലാം. ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച സ്നേഹത്തിന് മുന്നില്‍ ഞാൻ എന്നും കടപ്പെട്ടിരിക്കും’, എന്നും ജയം രവി കൂട്ടിച്ചേർത്തു.