ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത് ഏഴായിരം പേർക്ക്.
ഇതിൽ നാലായിരംപേരും ബെംഗളൂരു നഗരത്തിൽ തന്നെ ഉള്ളവരാണ്.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ് ഈ വിവരം.
രോഗവ്യാപനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ നിർദ്ദേശിച്ചു.
ബെംഗളൂരുവിൽ കൊതുകുകൾ പടരുന്നത് നിയന്ത്രിക്കാനായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കാനും മരുന്ന് തളിക്കാനും നിർദ്ദേശം നൽകി.
ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരുതൽനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
വീടും പരിസരവും വൃത്തിയായി ശ്രദ്ധിക്കണമെന്നും കൊതുകേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു.
ബെംഗളൂരുവിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച ആരോഗ്യവകുപ്പ് രോഗനിരീക്ഷണ സോഫ്റ്റ്വേറും മൊബൈൽ ആപ്പും ആരംഭിച്ചു.
രോഗനിരീക്ഷണത്തിനും പ്രവചനത്തിനുമുള്ള സംവിധാനമാണ്.
രോഗവ്യാപനത്തെ നേരിടാൻ തയ്യാറെടുക്കാനും നിയന്ത്രണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും ആരോഗ്യപ്രവർത്തകരെ സഹായിക്കും.
ഓരോ സ്ഥലത്തെയും ഡെങ്കിപ്പനി സംബന്ധിച്ച തത്സമയ വിവരം അറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇതുവഴി സാധിക്കും.