ബെംഗളൂരു: ഉയർന്ന ജാതിക്കാരായ കുടുംബം വഴിനടക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി പതിനെട്ടോളം ദളിത് കുടുംബങ്ങൾ. മണ്ഡ്യ ജില്ലയിലാണ് സംഭവം.
വീടുകളിലേക്കുള്ള വഴി ഉയർന്ന ജാതിക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് നിരവധി ദളിത് കുടുംബങ്ങളാണ് ജില്ലാ കലക്ടറെ സമീപിച്ചിരിക്കുന്നത്.
റോഡ് അടച്ചതോടെ തങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാണെന്നും പരാതിക്കാർ പറഞ്ഞു.
സ്ഥിരമായി ഇവർ സഞ്ചരിച്ചിരുന്ന വഴിയിൽ കമ്പിവേലി കെട്ടി മറച്ചതിനെ തുടർന്നാണ് ഇവർ പരാതിയുമായി കലക്ടറെ സമീപിച്ചത്.
ആദ്യം ഉടമകളോട് വിഷയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ദളിതരെ അസഭ്യം പറയുകയായിരുന്നു.
മഡൂർ ജില്ലയിലെ ഹൂത്താഗെരെ ഗ്രാമത്തിലുള്ള ദളിതരാണ് പരാതിക്കാർ.
ഗ്രാമത്തിലെ ശശി കുമാർ, രമേശ് എന്നിവർ ചേർന്ന് മൂന്നേക്കർ ഭൂമിയിലെ 19.5അടി വീതിയും 60 മീറ്റർ നീളവുമുള്ള റോഡായിരുന്നു ദളിത് വിഭാഗം ഉപയോഗിച്ചിരുന്നത്.
പതിനെട്ടോളം ദളിത് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക റോഡും ഇത് തന്നെയാണ്.
പരാതി ലഭിച്ചതിന് പിന്നാലെ വിവരം ശേഖരിച്ചതായി മഡൂർ തഹസിൽദാർ ബി. നരസിംഹമൂർത്തി അറിയിച്ചു.
റോഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം സർക്കാർ ഭൂമിയല്ലെന്നും സ്വകാര്യ വ്യക്തികളുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.