ചെന്നൈ: ഹോട്ടലിൽ നിന്ന് കോഴിയിറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം.
ഒരു സ്വകാര്യ നിർമ്മാണ യൂണിറ്റിലെ 26 തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവരെ കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ റെയ്ഡ് നടത്തി സാമ്പിളുകൾ പരിശോധനക്ക് അയച്ചു.
ഹോട്ടൽ ഉടമയെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ റെയ്ഡ് നടത്തിയെങ്കിലും ഭക്ഷണത്തിൽ മായം കലർന്നിട്ടില്ലെന്ന് കണ്ടെത്തി.
എന്നാൽ, ഹോട്ടലിൽ നിന്ന് അയച്ച സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെങ്കിടേഷ് പറഞ്ഞു.
ഫലം നെഗറ്റീവായതിനാൽ ഈ 26 തൊഴിലാളികളും മറ്റെന്തെങ്കിലും കഴിച്ചതാവാം വിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇതേ ഭക്ഷണം കഴിച്ച മറ്റ് ജീവനക്കാർക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരിൽ പലരും ആശുപത്രി വിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.