ബെംഗളൂരു: ദസറ ആഘോഷത്തിന് തുടക്കം. ചാമുണ്ഡി കുന്നിൻ മുകളിലുള്ള ശ്രീ ചാമുണ്ഡേശ്വരിയുടെ 414-ാമത് നാദ ഹബ്ബ മൈസൂരു ദസറയുടെ ഉദ്ഘാടനം ചലച്ചിത്ര സംഗീതസംവിധായകനും ഗാനരചയിതാവുമായ ‘നാദബ്രഹ്മ’ ഡോ. ഹംസലേഖ നിർവഹിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ജില്ലാ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ എന്നിവരും ഈ സുപ്രധാന ചടങ്ങിൽ സന്നിഹിതരായിരുന്നു.
സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും മത്സരങ്ങളും ആചാരപരമായ ചടങ്ങുകളുമായി നഗരം ഇനി പത്തുനാൾ തിരക്കിലമരും.
ആഘോഷത്തിൽ പങ്കെടുക്കാനും കാണാനുമെത്തുന്നവർക്ക് നഗരത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
കർണാടക ആർ.ടി.സി.യും സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും വിനോദസഞ്ചാരികൾക്ക് പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്.
250 രൂപമുതൽ 1,000 രൂപവരെയാണ് ഇത്തരം പാക്കേജുകൾക്ക് ഒരാളിൽ നിന്ന് ഈടാക്കുന്നത്. കർണാടക ആർ.ടി.സി. നഗരത്തിലെ കാഴ്ചകൾക്ക് പുറമേ സമീപജില്ലകളിലെ കാഴ്ച കാണാനും അവസരമൊരുക്കുന്നുണ്ട്.
കർണാടക ആർ.ടി.സി.യുടെ വെബ്‌സൈറ്റിലൂടെയാണ് പാക്കേജുകൾ ബുക്കുചെയ്യേണ്ടത്.
ഇത്തവണ നഗരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയതെന്ന് ഡി.ജി.പി. അലോക് മോഹൻ അറിയിച്ചു.
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.