ബെംഗളൂരു: കേരള ആർടിസി ബസ് അപകടത്തിൽ പെട്ടതോടെ വഴിയിൽ കുടുങ്ങി യാത്രക്കാർ . ഇന്നലെ ഉച്ചയ്ക്ക് ബെംഗളുരുവിൽനിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് നോൺ എസി സീറ്റർ കം സ്ലീപ്പർ ബസിൽ മൈസൂരു സബർബൻ ബസ് സ്റ്റാൻഡിനു സമീപം വെച്ചാണ് കാർ ഇടിച്ചത് .
കാർ ഓടിച്ചിരുന്ന സ്ത്രീ തെറ്റായ വശത്തുകൂടി ബസിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ വാദം .
ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിനിടയാക്കിയതെന്നു കാർ യാത്രക്കാരിയും വാദിച്ചതോടെ തർക്കം മുറുകി .
ഇതോടെ ബസ് ദേവരാജ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി . പകരം ബസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ കൃത്യമായ മറുപടി നല്കാൻ കെഎസ്ആർടിസി അധികൃതർക്കും കഴിഞ്ഞില്ല .
യാത്രക്കാർ ഏറെനേരം മുറവിളി കൂട്ടിയതിനുശേഷമാണ് മൂന്നര മണിക്കൂറിനുശേഷം രാത്രി 7 മണിയോടുകൂടി ഡീലക്സ് ബസ് വന്നത് .
ശേഷം സ്വിഫ്റ്റ് ബസിൽ ഉണ്ടായിരുന്ന 21 യാത്രക്കാർ ഡീലക്സ് ബസിൽ യാത്ര തുടർന്നു .