തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിന് പിഴ അടക്കാത്തവർക്ക് ഡിസംബർ 1 മുതൽ പുക സർട്ടിഫിക്കറ്റ് നൽകില്ല.
മോട്ടോർവാഹവവകുപ്പാണ് കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
സർക്കാർ അംഗീകരിച്ചിട്ടള്ള പുക പരിശോധന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റിനായി എത്തുമ്പോൾ പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും.
ഗതാഗത നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രം പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നാണ് റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിർദേശം.
ഇനിമുതൽ പിഴക്കുടിശിക വരുത്തുന്നവരെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന നിർദേശവും റോഡ് സുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്.
ഇത് ചര്‍ച്ച ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.