ബെംഗളൂരു∙ നഗരത്തിൽ വിൽക്കുന്ന പച്ചക്കറികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും വിധം അമിതമായി ഹെവിമെറ്റൽ മാലിന്യം അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു.
ബെംഗളൂരു നഗരമേഖലയിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന സമീപ ജില്ലകളിലെ പച്ചക്കറികളിലാണ് ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്എഒ) നിശ്ചയിച്ചിരിക്കുന്ന പരിധിയിലുമധികം ഇരുമ്പ്, കാഡ്മിയം.
നിക്കൽ തുടങ്ങിയ ഹെവി മെറ്റലുകളുടെ അംശം കണ്ടെത്തിയത്. എൻവയൺമെന്റ് മാനേജ്മെന്റ് ആൻഡ് പോളിസി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എംപ്രി) പഠന റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. കേന്ദ്ര, കർണാടക മലിനീകരണ നിയന്ത്രണ ബോർഡുകളെയും എംപ്രിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
ചിക്കബെല്ലാപുര, കോലാർ, ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിൽ നിന്നാണ് ബെംഗളൂരു നഗരത്തിലേക്ക് വ്യാപകമായി പച്ചക്കറികളെത്തുന്നത്.
20 കടകളിൽ നിന്ന് 400 സാംപിളുകൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഹെവി മെറ്റൽ സാന്നിധ്യം കണ്ടെത്തിയത്.
തുടർന്ന് ഇത്തരം പച്ചക്കറികൾ നിയന്ത്രിക്കുന്നതിന് കർണാടകയിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി (എഫ്എസ്എസ്എ) പ്രത്യേക പ്രചാരണത്തിനും തുടക്കമിട്ടിരുന്നു.