ചെന്നൈ: അനുമതി വാങ്ങാതെ കൊടൈക്കനാലിൽ ആധുനിക ബംഗ്ലാവ് നിർമ്മിച്ച കേസിൽ നടന്മാരായ പ്രകാശ്‌രാജും ബോബി സിംഹയും മറുപടി പറയാൻ ഹൈക്കോടതി ഉത്തരവിട്ടു.
ദിണ്ടിഗൽ ജില്ല വത്തലക്കുണ്ടിലെ എസ്.മുഹമ്മദ് ജുനാഥ് ആണ് ഹൈക്കോടതിയിൽ വിഷയമുന്നയിച്ച് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. കൊടൈക്കനാൽ വിൽപ്പട്ടി പഞ്ചായത്തിലെ ബോത്തുപ്പാറയിൽ നടന്മാരായ പ്രകാശ്‌രാജും ബോബി സിംഹയും മതിയായ അനുമതിയില്ലാതെ ആധുനിക ബംഗ്ലാവ് നിർമിച്ചു.
കൊടൈക്കനാൽ പോലുള്ള മലയോര മേഖലകളിൽ ബംഗ്ലാവുകൾ നിർമ്മിക്കുന്നതിന് തമിഴ്‌നാട് ബിൽഡിംഗ് പെർമിറ്റ് ചട്ടങ്ങൾ അനുസരിച്ച് കൃത്യമായ അനുമതി ആവശ്യമാണ്. മലയോര മേഖലകളിൽ പ്രകൃതിക്ഷോഭം ഉണ്ടാകാതിരിക്കാൻ കെട്ടിട നിർമാണ ചട്ടങ്ങൾ കർശനമായി പാലിക്കണം.
എന്നാൽ, ഒരു അനുമതിയും വാങ്ങാതെയാണ് പ്രകാശ്‌രാജും ബോബി സിംഹയും ബംഗ്ലാവ് നിർമ്മിച്ചത് എന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇരുവരും പ്രമുഖ താരങ്ങളായതിനാൽ അധികൃതർ നടപടിയെടുത്തിട്ടില്ലന്നും റിപ്പോർട്ടുകൾ ഉണ്ട് ബിൽഡിംഗ് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്നത് മൂലം മണ്ണിടിച്ചിൽ ഉണ്ടാകുകയും അത് വലിയ നാശനഷ്ടമുണ്ടാക്കുകായും ചെയ്യും.
അനുമതി വാങ്ങാതെ ജെസിബി, ബോക്‌ലൈൻ തുടങ്ങിയ വാഹനങ്ങൾ ഉപയോഗിച്ചാണ് ഇവർ പാറ പൊട്ടിച്ചിരിക്കുന്നത്. അതിനാൽ, അനുവാദം വാങ്ങാതെ ആധുനിക ബംഗ്ലാവ് നിർമ്മിച്ച അഭിനേതാക്കളായ പ്രകാശ്‌രാജ്, ബാബിസിംഹ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
ജസ്റ്റിസുമാരായ എം.സുന്ദർ, ആർ.ശക്തിവേൽ എന്നിവരുടെ സെഷനാണ് ഹർജി പരിഗണിക്കുന്നത്. അമ്മയുടെ പേരിൽ 2400 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാൻ അനുമതി വാങ്ങി നടൻ ബോബി സിംഹ 4000 ചതുരശ്ര അടിയാണ് നിർമിച്ചതെന്ന് സർക്കാർ പ്ലീഡർ തിലകുമാർ വാദിച്ചു. നടൻ പ്രകാശ്‌രാജ് ഇതുവരെ വീടിന് അനുമതി വാങ്ങിയിട്ടുമില്ല. രണ്ട് കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും അദ്ദേഹം പറഞ്ഞു.
ഡിണ്ടിഗൽ ജില്ലാ കളക്ടർ, നടന്മാരായ പ്രകാശ്‌രാജ്, ബോബി സിംഹ എന്നിവർ ഹർജിയിൽ മറുപടി നൽകണം. തുടർന്ന് വാദം കേൾക്കുന്നത് ജനുവരി രണ്ടിലേക്ക് മാറ്റിവെക്കാനും ബെഞ്ച് ഉത്തരവിട്ടു.