ചെന്നൈ : പുതുവർഷാഘോഷത്തിനായി 20,000 പോലീസുകാരെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് റായി റാത്തോർ അറിയിച്ചു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായി കടൽക്കരകളിലും റോഡുകളിലും താത്കാലിക പോലീസ് ബൂത്തുകൾ സ്ഥാപിക്കും.
തിരക്കിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ രക്ഷിതാക്കളെ ഏല്പിക്കാനും പോലീസ് ശ്രദ്ധിക്കും.
മറീനാ ബീച്ചിൽ ഉൾപ്പെടെയുള്ള കടൽക്കരകളിൽ ആയിരക്കണക്കിനാളുകൾ പുതുവർഷാഘോഷത്തിന്റെ ഭാഗമായി 31-ന് ഒത്തുചേരാറുണ്ട്.
കടലിൽകുളിക്കാൻ പോലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കടലിൽ കുളിക്കുന്നവരെ നിരീക്ഷിക്കാൻ കടലോര പോലീസിന്റെ സഹായവുംതേടിയിട്ടുണ്ട്.
കടൽക്കരകളിൽ കൂടുതൽ സി.സി.ടി.വി.കൾ സ്ഥാപിക്കും. കടൽക്കരകളിൽ ജനക്കൂട്ടത്തെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും.
ചെന്നൈയിലെ നക്ഷത്രഹോട്ടലുകളിലും പുതുവർഷാഘോഷങ്ങൾ നടക്കും. ഇതിനായുള്ള ഒരുക്കങ്ങളും നടന്നുവരുകയാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ഹോട്ടലുകളിലും കടൽക്കരകളിലും ഒത്തുചേരാൻ സാധ്യതയുണ്ടെന്നും അതിനാൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവരിൽനിന്ന് 10,000 രൂപ പിഴ ഈടാക്കും.
വാഹനങ്ങൾ അതിവേഗത്തിൽ ഓടിക്കുന്നത് തടയാനും ബൈക്ക് ഓട്ടമത്സരം നടത്താൻ സാധ്യതയുള്ളതിനാലും നഗരത്തിലെ പ്രധാനയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതംനിയന്ത്രിക്കും.
ബൈക്ക് ഓട്ടമത്സരം നടത്തുന്നവരെ കണ്ടെത്താനായി 20 പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിക്കും.
400 ഇടങ്ങളിൽ പോലീസ് വാഹനപരിശോധന ഏർപ്പെടുത്തും.
ഈസ്റ്റ് കോസ്റ്റ് റോഡ്, കാമരാജ് ശാലൈ ഉൾപ്പെടെയുള്ളറോഡുകളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും.