ചെന്നൈ : വഞ്ചനക്കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന് അനുവദിച്ച ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.വി. കാർത്തികേയന്റെ ഉത്തരവ്.
ഭവിന്ദർ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് അമല പോൾ നൽകിയ പരാതിയിൽ കഴിഞ്ഞവർഷം ഭവിന്ദർ സിങ്ങിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു.
തങ്ങൾ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. എന്നാൽ, വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആദ്യഭർത്താവ് എ.എൽ. വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.