ചെന്നൈ : സർക്കാർസ്കൂളിന് കെട്ടിടം നിർമിക്കാൻ ഏഴുകോടി രൂപ വിലമതിക്കുന്ന ഭൂമി നൽകിയ ബാങ്ക് ജീവനക്കാരി മൂന്നരക്കോടി വിലമതിക്കുന്ന 91 സെന്റ് സ്ഥലംകൂടി ഇതേ സ്കൂളിനായി നൽകി.
മധുര കൊടിക്കുളം സ്വദേശിനി ആയിയമ്മാളാണ് (52) പിതൃസ്വത്തായ ഒന്നരയേക്കർ അടുത്തിടെ സ്കൂളിന്റെ വികസനത്തിനായി നൽകിയത്. എന്നാൽ, ഇത് തികയാതെ വന്നതോടെ കൂടുതൽ സ്ഥലം നൽകുകയായിരുന്നു.
രണ്ടുവർഷംമുമ്പ് മരിച്ച ഏകമകൾ ജനനിയുടെ സ്മരണാർഥമാണ് ആയിയമ്മാൾ സ്ഥലം സംഭാവനചെയ്തത്. മകളുടെ പേര് സ്കൂൾക്കെട്ടിടത്തിന് നൽകണമെന്നാണ് ആയിയമ്മാളിന്റെ ആവശ്യം.
പ്രൈമറിവിഭാഗം മാത്രമുള്ള സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിനാണ് കെട്ടിടവും സ്ഥലവും ആവശ്യമായിവന്നത്. സ്ഥലത്തിന്റെ അവകാശം എഴുതിനൽകുന്ന രേഖകൾ ആയിയമ്മാൾ വിദ്യാഭ്യാസ ഓഫീസർ കെ. കാർത്തികയ്ക്ക് കൈമാറി.
ആദ്യം സ്ഥലം നൽകിയതിനെക്കുറിച്ചുള്ള വാർത്തകൾ വന്നതോടെ ആയിയമ്മാളിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ പ്രകീർത്തിച്ചു.
റിപ്പബ്ലിക്ദിന ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി സംസ്ഥാനസർക്കാർ ആദരിച്ചിരുന്നു. ആയിയമ്മാളിന്റെ ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. ഇപ്പോൾ തനിച്ചാണ് താമസം.