ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു.
ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശാന്തൻ.
കരൾ രോഗത്തിനുള്ള ചികിത്സയിലാണ് ശാന്തനുണ്ടായിരുന്നതെന്നാണ് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ വിശദമാക്കിയത്.
ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ് കേന്ദ്രം നൽകിയിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിര രാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.
ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്.