ചെന്നൈ : തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 17,300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കംകുറിച്ചു.
സംസ്ഥാനം വികസനപാതയിൽ മുന്നേറുകയാണെന്നും തമിഴ്‌നാടിനെ സേവിക്കാനും വിധി തിരുത്തിയെഴുതാനുമാണ് താൻ വന്നതെന്നും തൂത്തുക്കുടിയിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു.
തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖത്തിന്റെ ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
7056 കോടിരൂപ ചെലവിലാണ് കണ്ടെയ്‌നർ ടെർമിനൽ നിർമിക്കുന്നത്. 13 തുറമുഖങ്ങളിൽ 900 കോടി രൂപയുടെ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിച്ചതായും 2500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടതായും പ്രധാനമന്ത്രി പറഞ്ഞു.
10 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 75 ലൈറ്റ് ഹൗസുകളിലെ വിനോദസഞ്ചാരപദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കുലശേഖര പട്ടണത്ത് ഐ.എസ്.ആർ.ഒ.യുടെ രണ്ടാമത്തെ വിക്ഷേപണകേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.
ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനായിരിക്കും ഈ കേന്ദ്രം ഉപയോഗിക്കുക. തൂത്തുക്കുടിയിൽ കടൽവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതിയും ഹൈഡ്രജൻ നിർമാണശാലയും അദ്ദേഹം ഉദ്ഘാടനംചെയ്തു.
കൊച്ചിൻ ഷിപ് യാർഡിൽ നിർമിച്ച ഹൈഡ്രജൻസെൽ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ നൗകയുടെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചു.
ഹരിതനൗക പദ്ധതിയുടെ ഭാഗമായി നിർമിച്ച യാനം ഉത്തർപ്രദേശിലെ വാരാണസിയിലാണ് സർവീസ് നടത്തുക.
4,586 കോടി രൂപയുടെ റെയിൽവേ, റോഡ് വികസനപദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ആശയമാണ് ഈ വികസന പദ്ധതികൾ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മൂന്നാം വട്ടവും രാജ്യത്തെ സേവിക്കുന്നതിന് തനിക്ക് അവസരം ലഭിച്ചാൽ കൂടുതൽ ഊർജസ്വലതയോടെ തമിഴ്‌നാടിനുവേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, എൽ. മുരുകൻ, തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി, കനിമൊഴി എം.പി. തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.