ചെന്നൈ : തമിഴ് ദമ്പതിമാരുടെ പേരുവിവരങ്ങൾ വോട്ടർപട്ടികയിൽ ഹിന്ദിയിലായതിന്റെ പേരിൽ ആശയക്കുഴപ്പം.
ആദമ്പാക്കത്തുള്ള പോളിങ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയ ദമ്പതിമാരുടെ വിവരങ്ങളാണ് ഹിന്ദിയിലാണെന്ന് കണ്ടെത്തിയത്.
ഇതോടെ വിവിധ രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ഏജന്റുമാർ ഇവരെ തടഞ്ഞു. ഇതോടെ തർക്കമായി. പിന്നീട് പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ഓൺലൈൻ മാർഗത്തിലും വോട്ടർപട്ടിക വിവരങ്ങൾ പരിശോധിച്ചപ്പോൾ അതിലും ഹിന്ദിയിലാണ് വിവരങ്ങൾ എഴുതിയിരുന്നതെന്ന് കണ്ടെത്തി.
പട്ടികയിലുണ്ടായിരുന്ന ഇവർ രണ്ടുപേരുടെ വിവരങ്ങൾമാത്രമായിരുന്നു ഹിന്ദിയിലുണ്ടായിരുന്നത്.
മറ്റുള്ളവരുടെ വിവരങ്ങൾ തമിഴിലും ഇംഗ്ലീഷിലുമായിരുന്നു. ആധാർ കാർഡുമായി വോട്ടുചെയ്യാനെത്തിയ ഇവരുടെ കൈവശം വോട്ടർ തിരിച്ചറിയൽ കാർഡുണ്ടായിരുന്നില്ല.
എന്നാൽ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും രേഖകൾ പരിശോധിച്ചതിനുശേഷം വോട്ടുചെയ്യാൻ അനുവദിച്ചു.