ചെന്നൈ: പടക്ക അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള പടക്ക നിർമാണശാലകൾക്ക് അനുമതി നൽകുന്നതും തൊഴിലാളി സുരക്ഷയും സംബന്ധിച്ച് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ ക്ഷേമ വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.
നിരവധി പടക്കനിർമാണ ശാലകളുള്ള തമിഴ്നാട്ടിലും വിരുദുനഗർ ജില്ലയിലും പടക്കനിർമാണ ശാലകളുള്ള മറ്റു പ്രദേശങ്ങളിലും പലപ്പോഴും അപകടങ്ങൾ ഉണ്ടാകുകയും ജീവഹാനി വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.
വില്ലുപുരത്തും ഇപ്പോൾ ശിവകാശിയിലും അടുത്തിടെയുണ്ടായ അപകടങ്ങൾ കാരണം പൊതുജനങ്ങൾ ഏറെ ഭീതിയിലാണ്.
ഈ സാഹചര്യത്തിൽ, തമിഴ്‌നാട്ടിലെ പടക്കനിർമാണശാലകൾ ശരിയായ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നത്, തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോയെന്ന് പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് തൊഴിൽ ക്ഷേമ വകുപ്പ് ഉത്തരവിട്ടു.
തമിഴ്‌നാട്ടിലെ 20-ലധികം ജില്ലകളിൽ പടക്ക നിർമാണശാലകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഏതാനും മാസങ്ങൾക്കുമുമ്പ് പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.
ഇതിൽ ചില ജില്ലകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ തൊഴിൽ ക്ഷേമ വകുപ്പ് വിരുദുനഗർ ഉൾപ്പെടെയുള്ള ജില്ലകളോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
കൂടാതെ തൊഴിൽ വകുപ്പ് ഡയറക്ടറേറ്റ് ഓഫ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് വിരുദുനഗറിലെ ചെറുതും വലുതുമായ പടക്കനിർമാണ ശാല ഉടമകളെ പങ്കെടുപ്പിച്ച് ആലോചനാ യോഗം ചേരാനും തൊഴിൽ ക്ഷേമ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.