ഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു.
ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.
2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി.
ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു.
ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാമതാണ് താരം.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഈ തീരുമാനം അറിയിച്ചത്. ”ഇതെന്റെ അവസാനത്തെ മത്സരമാണെന്ന് ഞാൻ തീരുമാനിച്ചു.
ഈ വിവരം എന്റെ തീരുമാനം വീട്ടുകാരോട് പറഞ്ഞു. അച്ഛന്റെ പ്രതികരണം എപ്പോഴത്തെയും പോലെ സാധാരണമായിരുന്നു.
ആശ്വാസവും സന്തോഷവും എല്ലാം അദ്ദേഹത്തിന്റെ മുഖത്ത് കണ്ടു. പക്ഷേ, ഞാൻ ഈ വിവരം പറഞ്ഞപ്പോൾ ഭാര്യയുടെ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. ‘നിരവധി മത്സരങ്ങൾ ഉണ്ടെന്നും സമ്മർദ്ദം കൂടുതലാണെന്നും ഞാൻ നിന്നോട് എപ്പോഴും പറയാറുണ്ടായിരുന്നു.
ഈ മത്സരത്തിനു ശേഷം ഇനി ഞാൻ രാജ്യത്തിന് വേണ്ടി കളിക്കാൻ പോകുന്നില്ലെന്ന് നിന്നോട് പറയുന്നു’. ഇതുകേട്ടതും അവൾ കരയാൻ തുടങ്ങി.
ഇതെന്റെ അവസാന മത്സരമാണെന്നത് ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഈ തീരുമാനത്തിനുശേഷം ഞാൻ ദുഃഖിതനായിരുന്നു.
ചില ദിവസങ്ങളിൽ ഞാൻ വളരെയധികം വിഷമിച്ചുവെന്നത് സത്യമാണ്,” സുനിൽ ഛേത്രി വീഡിയോയിൽ പറഞ്ഞു.