ചെന്നൈ : വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതർ അറിയിച്ചു.
ജൂൺ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്റെ(മെമു) പരിഷ്കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ.
മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും തീവണ്ടി ഓടിക്കുക.
ശീതീകരിച്ച മെട്രോ തീവണ്ടിയുടെ വാതിലുകൾ സ്വയം പ്രവർത്തിക്കുന്നവയായിരിക്കും.
വലിയ ചില്ലുകളുള്ള ജനലുകളും തീവണ്ടിയുടെ ആകർഷണങ്ങളായിരിക്കും.
ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ കഴിയും. റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേയും മൊബൈൽ ചാർജിങ് പ്ലഗുകളുമുണ്ടാകും.
തീവണ്ടികൾ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
സി.സി.ടി.വി.ക്യാമറകൾ, എമർജൻസി ടോക്ക് ബാക്ക് യൂണിറ്റുകൾ, മികച്ച ശൗചാലയങ്ങൾ എന്നിവയും പ്രത്യേകതകളാണ്.
ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമുണ്ടാകും.
വന്ദേ മെേട്രാ ആദ്യതീവണ്ടി ചെന്നൈയിൽനിന്ന് തിരുപ്പതിയിലേക്കായിരിക്കും ഓടിക്കുകയെന്നും അധികൃതർ സൂചിപ്പിച്ചു.