ചെന്നൈ : എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസി (16127)ലെ ജനറൽ കോച്ചിൽ യാത്രക്കാർ തമ്മിലുണ്ടായ കൈയേറ്റത്തെത്തുടർന്ന് നാലു തൃശ്ശൂർ സ്വദേശികൾക്ക് പരിക്കേറ്റു.
ബുധനാഴ്ച രാവിലെ എഗ്‌മോറിൽനിന്ന് 9.45-ന് പുറപ്പെട്ട തീവണ്ടി വൈകീട്ട് 7.15-ന് കോവിൽപ്പെട്ടി എത്തിയപ്പോൾ അവിടെനിന്ന് കയറിയവരാണ് നാലുപേരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
തീവണ്ടിയിൽ നാല് പേരും മറ്റ് യാത്രക്കാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ കൈയേറ്റത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഇതേത്തുടർന്ന് സഹയാത്രക്കാർ അപായചങ്ങല വലിച്ചു.
തീവണ്ടി തിരുനെൽവേലി ജങ്ഷനിന് സമീപം നിർത്തി. സംഭവമറിഞ്ഞ് പോലീസെത്തി പരിക്കേറ്റ നാല് പേരെയും പാളയംകോട്ടൈ ഹൈഗ്രൗണ്ട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യ പരിശോധനയിൽ നാല് പേരും മദ്യപിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു.
കോവിൽപ്പെട്ടിയിലെ കലാപരിപാടിയിൽ പങ്കെടുത്തശേഷം നാല് പേരും ഗുരുവായൂർ എക്സ്പ്രസിൽ കയറിയതായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പരിക്കേറ്റവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മർദിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.