Read Time:1 Minute, 27 Second
ചെന്നൈ : തമിഴ്‌നാടിന് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി.
ജൂണിൽ ഒമ്പത് ടി.എം.സി. അടി വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്‌നാട് റെഗുലേഷൻ കമ്മിറ്റിയിൽ ആവശ്യപ്പെട്ടത്.
കർണാടകത്തിലെ കാവേരിനദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിച്ചിട്ടില്ലെന്നും ജലസംഭരണികളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഉയർന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്.
ജൂൺ ഒന്നുമുതൽ പതിനൊന്ന് വരെ കാവേരി നദിയിലുള്ള അണക്കെട്ടുകളുടെ ജലസംഭരണികളിലേക്ക് ഒഴുകിയെത്തിയ വെള്ളം 1.70 ടി.എം.സി. അടിക്ക് താഴെയായിരുന്നെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ജൂൺ ഒന്നു മുതൽ 14 വരെ ജലസംഭരണികളിലെത്തിയ വെള്ളത്തിന്റെ അളവിൽ 30 ശതമാനം കുറവുണ്ടെന്ന് കർണാടക കമ്മിറ്റിയിൽ പറഞ്ഞു. 30 വർഷത്തിനിടെ ഉണ്ടായ വലിയ കുറവാണിതെന്നും ചൂണ്ടിക്കാട്ടി.