ചെന്നൈ : പുതിയ വിമാനത്താവളത്തിനായി കുടിയൊഴിയേണ്ടി വരുന്ന ഗ്രാമവാസികൾ സംസ്ഥാനം വിടാൻ ഒരുങ്ങുന്നു. അഭയം തേടി ആന്ധ്ര സർക്കാരിനെ സമീപിക്കാനാണ് സമര സമിതിയുടെ തീരുമാനം.
നഗരത്തിൽനിന്ന് 70 കിലോ മീറ്ററോളം അകലെ പരന്തൂരിലാണ് ചെന്നൈയിലെ രണ്ടാം വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനായി 13 ഗ്രാമങ്ങളിൽ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കേണ്ടി വരുക.
ഇവരുടെ കൃഷിയിടങ്ങളും നഷ്ടമാകും. കൃഷിയിടങ്ങൾ നഷ്ടമാകുന്നതോടെ ഉപജീവന മാർഗം ഇല്ലാതാകുമെന്ന് പറഞ്ഞാണ് പ്രദേശവാസികൾ സമരം നടത്തുന്നത്.
രണ്ട് വർഷത്തോളം മുമ്പ് ആരംഭിച്ച സമരം ജൂൺ 24-ന് 700 ദിവസം പൂർത്തിയാക്കും. ഈ ദിവസം ആന്ധ്രയിലെ ചിറ്റൂർ ജില്ലാ കളക്ടറുമായി സമര നേതാക്കൾ കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയാണ്.
ആന്ധ്രയിൽ അഭയം നൽകണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ഇവർ കളക്ടർക്ക് കൈമാറും. പിന്നീട് ആന്ധ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്ന് സമരക്കാർ അറിയിച്ചു.
ജൂൺ 24-ന് മുമ്പ് തങ്ങൾക്ക് അനുകൂലമായി തമിഴ്നാട് സർക്കാർ തീരുമാനമെടുത്താൽ സംസ്ഥാനം വിടാനുള്ള തീരുമാനം ഉപേക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ 5,369 ഏക്കറിലാണ് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നത്. 29,000 കോടിയിലേറെയാണ് നിർമാണ ചെലവ്.
പ്രതിവർഷം 10 കോടി യാത്രക്കാർക്ക് വന്നുപോകുന്നതിന് കഴിയുന്ന സൗകര്യങ്ങളുള്ള വിമാനത്താവളം നിർമിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.