ചെന്നൈ : സാമ്പത്തികപ്രതിസന്ധി അവസാനിക്കുന്നതുവരെ പുതിയ സിനിമകളുടെ നിർമാണം ആരംഭിക്കുന്നത് നിർത്തിവെക്കാനൊരുങ്ങി തമിഴ് നിർമാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ (ടി.എഫ്.പി.സി.).
ഇതിനകം പൂർത്തിയാക്കിയതും ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതുമായ സിനിമകൾ റിലീസ് ചെയ്തതിനുശേഷംമാത്രമായിരിക്കും പുതിയ സിനിമകളുടെ നിർമാണനടപടി തുടങ്ങുക.
ഇതിന് ഒരു വർഷംവരെ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ ആഴ്ച ചേരുന്ന ടി.എഫ്.പി.സി. നിർവാഹകസമിതി അന്തിമ തീരുമാനമെടുക്കും.
നിർമാണത്തിലെ അമിത ചെലവുകളാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണമെന്നാണ് ടി.എഫ്.പി.സി.യുടെ വിലയിരുത്തൽ. താരങ്ങളുടെ പ്രതിഫലമല്ല പ്രതിസന്ധിക്ക് കാരണം.
വിപണിയിലെ മൂല്യം അടിസ്ഥാനമാക്കിയാണ് താരങ്ങൾ പ്രതിഫലം ആവശ്യപ്പെടുന്നത്. ഇത് വിലയിരുത്തിത്തന്നെയാണ് നിർമാതാക്കൾ താരങ്ങളെ സമീപിക്കുന്നത്.
എന്നാൽ, പ്രതിഫലമല്ലാതെ താരങ്ങൾ വരുത്തുന്ന ചെലവുകളാണ് കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു.
സമയബന്ധിതമായി ചിത്രീകരണം പൂർത്തിയാക്കുന്നതിൽ സംവിധായകർ വരുത്തുന്ന വീഴ്ചയും അമിതചെലവിന് കാരണമാകുന്നു.
സെറ്റിലെ ചെലവുകൾ നിയന്ത്രിക്കാനും ബജറ്റിനുള്ളിൽ സിനിമ തീർക്കുന്നതിനും സംവിധായകർ തയ്യാറാകണമെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നു.
പുതിയ സിനിമകൾ പ്രഖ്യാപിക്കുന്നതും മറ്റ് നിർമാണനടപടികൾ നിർത്തിവെക്കുന്നതും പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും വിപണിയുടെ തിരിച്ചുവരവിനുവേണ്ടി ചെയ്യുന്ന ക്രമീകരണമാണെന്നും ഇവർ വിശദീകരിച്ചു.
ഒരു വർഷം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള സിനിമകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇവയുടെ പ്രദർശനം അവസാനിക്കാതെ വീണ്ടും പുതിയ സിനിമകൾ എത്തുന്നത് വലിയ നഷ്ടത്തിന് കാരണമാകും.
അതിനാലാണ് പുതിയ സിനിമകൾ ഇപ്പോൾ വേണ്ടെന്ന നിലപാട് നിർമാതാക്കൾ സ്വീകരിച്ചിരിക്കുന്നത്.
വിജയ്യുടെ ‘ഗോട്ട്’ സെപ്റ്റംബറിലും രജനീകാന്തിന്റെ ‘വേട്ടയ്യൻ’ ഒക്ടോബറിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അതിനാൽ പുതിയ സിനിമയില്ലാതെതന്നെ തമിഴ് സിനിമാവിപണി സജീവമായിരിക്കുമെന്നാണ് കരുതുന്നത്.