ചെന്നൈ : സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ തമിഴ് മത്സ്യത്തൊഴിലാളികളെ പിടികൂടുന്ന നടപടി ശ്രീലങ്കൻ നാവികസേന തുടരുന്നു.
ബംഗാൾ ഉൾക്കടലിൽ നെടുന്തീവിന് സമീപം മീൻപിടിച്ചുകൊണ്ടിരുന്ന 10 തൊഴിലാളികളെ ചൊവ്വാഴ്ച ലങ്കൻസേന പിടിച്ചുകൊണ്ടുപോയി.
ഇവർ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തു. 10 പേരും നാഗപട്ടണത്ത് നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം നെടുന്തീവിന് സമീപം രാമേശ്വത്ത്നിന്നുള്ള 19 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻസേന പിടികൂടിയിരുന്നു.
ഇപ്പോൾ പിടിച്ചുകൊണ്ടുപോയവരെ അടക്കം നിലവിൽ ശ്രീലങ്കൻ കസ്റ്റഡിയിലുള്ള 47 തൊഴിലാളികളെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്തയച്ചു.
കസ്റ്റഡിയിൽ എടുത്തിരിക്കുന്ന 166 ബോട്ടുകൾ വിട്ടുകിട്ടാനും വിദേശകാര്യമന്ത്രാലയം നേരിട്ട് ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ഈ വർഷം ഇതുവരെ 203 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ പിടികൂടിയിട്ടുണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഇവരിൽ പലരെയും പിന്നീട് വിട്ടയച്ചുവെങ്കിലും ബോട്ടുകൾ വിട്ടു കൊടുക്കാൻ ശ്രീലങ്ക തയ്യാറാകുന്നില്ല.