ചെന്നൈ : പാർട്ടി സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈ വിദേശപഠനത്തിനായി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്നതുസംബന്ധിച്ച് തമിഴ്‌നാട് ബി.ജെ.പി.യിൽ ആശയക്കുഴപ്പം.
വ്യക്തികൾക്കല്ല പ്രാധാന്യമെന്നും ആര് മാറിനിന്നാലും പ്രവർത്തനങ്ങൾ മികച്ചരീതിയിൽ മുന്നോട്ടുപോകുമെന്നും നേതാക്കൾ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രവർത്തകർക്കിടയിൽ എതിർപ്പുയർന്നിരിക്കയാണ്.
നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനമടക്കം തമിഴകരാഷ്ട്രീയത്തിൽ നിർണായകനീക്കങ്ങൾ നടക്കുമ്പോൾ പാർട്ടിയധ്യക്ഷൻ മാറിനിൽക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വലിയൊരു വിഭാഗം പ്രവർത്തകർ.
ലണ്ടൻ ഓക്സ്ഫഡ് സർവകലാശാലയിൽ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടർന്നാണ് അണ്ണാമലൈ ആറുമാസത്തോളം രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കാനൊരുങ്ങുന്നത്.
അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് അണ്ണാമലൈ ദേശീയ നേതൃത്വത്തിന് കത്തുനൽകിയിട്ടുണ്ട്. എന്നാൽ, ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നിർണായകസമയത്ത് അധ്യക്ഷൻ മാറിനിൽക്കുന്നത് പല വ്യാഖ്യാനങ്ങൾക്കും കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്.
വലിയ അവകാശവാദങ്ങളുമായിട്ടാണ് ലോക്‌സഭാതിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും തമിഴ്‌നാട്ടിൽ ഒരു സീറ്റിൽപ്പോലും വിജയിക്കാൻ ബി.ജെ.പി.ക്ക് സാധിച്ചില്ല.
ഇതേത്തുടർന്ന് പാർട്ടിക്കുള്ളിൽ അണ്ണാമലൈക്കെതിരേ ശബ്ദമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കുന്നത് പ്രവർത്തകർക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് കരുതപ്പെടുന്നത്.