Read Time:1 Minute, 28 Second
ചെന്നൈ : ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേരെ പൊതുശൗചാലയത്തിൽ താമസിപ്പിച്ച സംഭവത്തിൽ കരാറുകാരനെതിരേ നടപടി. തിരുപ്പൂർ കോർപ്പറേഷൻ കമ്മിഷണർ പവൻ കുമാറാണ് വിശദീകരണം ആവശ്യപ്പെട്ട് കരാറുകാരന് നോട്ടീസ് അയച്ചത്.
കരാറുകാരനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളികൾ ശൗചാലയത്തിൽ ഭക്ഷണം പാകംചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
തിരുപ്പൂർ ഖാദർപേട്ടിലുള്ള നഞ്ചപ്പ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിനുസമീപത്തെ പൊതുശൗചാലയത്തിലാണ് നാലുതൊഴിലാളികൾ കഴിഞ്ഞ ഒരുമാസത്തോളമായി താമസിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കരാറുകാരൻ ശുചീകരണ ജോലികൾക്കായാണ് ഇതരസംസ്ഥാന തൊഴിലാളികളെ നിയമിച്ചത്. ശൗചാലയത്തിലെ ദാരുണമായ ജീവിതം ഇതരസംസ്ഥാന തൊഴിലാളികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തി അതിന്റെ വീഡിയോ പുറത്തുവിടുകയായിരുന്നു.