ചെന്നൈ : ഓഗസ്റ്റ് 15-ന് അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളിൽ വൻതിരക്ക്. സ്വാതന്ത്ര്യദിനമായ വ്യാഴാഴ്ച അവധിദിവസമാണ്.
വെള്ളിയാഴ്ച ഒരുദിവസം ലീവെടുത്താൽ നാലുദിവസം തുടർച്ചയായി അവധി ലഭിക്കുമെന്നതിനാൽ നാട്ടിലേക്ക് പോകുന്നവർ ഏറെയാണ്.
ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസ് എന്നീ വണ്ടികളിൽ 14-ന് ടിക്കറ്റുകൾ ലഭ്യമല്ല.
അവധികഴിഞ്ഞ് 18-ന് നാട്ടിൽനിന്ന് ചെന്നൈയിലേക്കുള്ള തീവണ്ടികളിലും വൻതിരക്കാണ്. ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നിവയിൽ സ്ലീപ്പർ ക്ലാസുകളിൽ വെയിറ്റിങ് ലിസ്റ്റ് 150-ന് മുകളിലാണ്.
കേരളത്തിലേക്കുള്ള മറ്റ് തീവണ്ടികളിലും ഇതേദിവസം സ്ലീപ്പർ ക്ലാസുകളിൽ വെയിറ്റിങ് ലിസ്റ്റ് 100-നോട് അടുത്താണ്. എ.സി.ക്ലാസുകളിൽ ടിക്കറ്റുകൾ വിറ്റുതീർന്നു.
പ്രശ്നപരിഹാരത്തിന് 14-ന് തിരുവനന്തപുരം ഭാഗത്തേക്കും മംഗളൂരു ഭാഗത്തേക്കും പ്രത്യേക തീവണ്ടികൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തിരക്ക് കണക്കിലെടുത്ത് 14-ന് ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കും നാഗർകോവിലേക്കും കാരൈക്കുടിയിൽനിന്ന് മൈസൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിച്ചിട്ടുണ്ട്.
ഇതോടൊപ്പം ചെന്നൈയിൽനിന്ന് കേരളത്തിലേക്കും പ്രത്യേക വണ്ടികൾ അനുവദിക്കണമെന്നാണ് ആവശ്യം.