ചെന്നൈ : യാത്രാതിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് ബുധനാഴ്ച പ്രത്യേക എ.സി. എക്സ്പ്രസ് തീവണ്ടി അനുവദിച്ചു.
പ്രഖ്യാപിച്ച് മണിക്കൂറുകൾകം ബുക്കിങ് കഴിഞ്ഞു. കൊച്ചുവേളിയിൽനിന്ന് തിരിച്ചുള്ള സർവീസുകളിൽ ബർത്തുകൾ ഒഴിവുണ്ട്. തീവണ്ടിയുടെ പ്രഖ്യാപനത്തോടൊപ്പം റിസർവേഷനും ആരംഭിച്ചിരുന്നു.
ഓഗസ്റ്റ് 14-നും 21-നും ഉച്ചയ്ക്കുശേഷം 3.45-ന് തിരിക്കുന്ന പ്രത്യേക വണ്ടി(06043) പിറ്റേന്ന് രാവിലെ 8.30-നാണ് കൊച്ചുവേളിയിലെത്തുക.
കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 15, 22 തീയതികളിൽ വൈകീട്ട് 6.25-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06044) പിറ്റേന്ന് രാവിലെ 11.25-ന് ചെന്നൈ സെൻട്രലിലെത്തും.
14-നുള്ള സർവീസിലെ ബർത്തുകളാണ് ബുക്കുചെയ്തുകഴിഞ്ഞത്.
തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
അതേസമയം, മംഗളൂരു ഭാഗത്തേക്കുള്ള തിരക്ക് രൂക്ഷമായിട്ടും മലബാർ ഭാഗത്തേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചിട്ടില്ല.
ചെന്നൈയിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പ്രത്യേകവണ്ടി അനുവദിക്കാനുള്ള തിരക്കില്ലെന്നാണ് റെയിൽവേ അധികൃതരുടെ മറുപടി. ചെന്നൈയിൽനിന്ന് നാഗർകോവിലേക്ക് ബുധനാഴ്ച പുറപ്പെടുന്ന രീതിയിൽ ഒരു പ്രത്യേകവണ്ടികൂടി അനുവദിച്ചിട്ടുണ്ട്.