ചെന്നൈ : മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ രചനകളെ തമിഴ്നാട് സർക്കാർ പൊതുസ്വത്തായി പ്രഖ്യാപിച്ചു. ഇതോടെ പകർപ്പവകാശമില്ലാതെ ഇവ ആർക്കും ഉപയോഗിക്കാനും പുറത്തിറക്കാനും സാധിക്കും. കരുണാനിധിയുടെ ജൻമശതാബ്ദി ആഘോഷങ്ങളുടെ സമാപനവേളയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഈ പ്രഖ്യാപനം നടത്തിയത്.
പ്രതിഫലം വാങ്ങാതെയാണ് അനന്തരാവകാശികൾ പുസ്തകങ്ങളുടെ അവകാശം വിട്ടുനൽകുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ് വെർച്വൽ അക്കാദമിയുടെ പോർട്ടലിൽ കരുണാനിധിയുടെ രചനകൾ ലഭ്യമാക്കുന്നകാര്യം പരിഗണിക്കുന്നുണ്ട്. തമിഴ്നാട്ടിലെ 179 എഴുത്തുകാരുടെ രചനകൾ ഇതിനകം സംസ്ഥാനസർക്കാർ പൊതുസ്വത്തായി മാറ്റിയിട്ടുണ്ട്. അനന്തരാവകാശികൾക്ക് പ്രതിഫലമായി 14.42 കോടിരൂപ നൽകിയാണ് രചനകളിലെ അവകാശം ഏറ്റെടുത്തത്.
ഡി.എം.കെ. നേതാവും മികച്ച പ്രാസംഗികനും കവിയും തിരക്കഥാകൃത്തുമായിരുന്ന കരുണാനിധിയുടെ രചനകളും ഇനി ഇക്കൂട്ടത്തിൽ സ്ഥാനം പിടിക്കും.
മാനവ നേശൻ എന്ന കൈയെഴുത്തുമാഗസിന്റെ പത്രാധിപസ്ഥാനം ഏറ്റെടുത്തുകൊണ്ട് പതിനഞ്ചാംവയസ്സിൽ എഴുത്തിന്റെ ലോകത്തു കടന്നയാളാണ് കരുണാനിധി.അദ്ദേഹം 75 സിനിമകൾക്കു തിരക്കഥയെഴുതിയിട്ടുണ്ട്. 15 നോവലുകളും 20 നാടകങ്ങളും 210 കവിതകളുമെഴുതി.